ഇന്ത്യ (മുന്നണി) യുടെ ഭാവി

 സി ആർ നീലകണ്ഠൻ

 

ഇക്കഴിഞ്ഞ ദിവസങ്ങളിൽ വന്ന നഅഞ്ച്  സംസ്ഥാനങ്ങളിലെ നിയമസഭാ  തെരഞ്ഞെടുപ്പ് ഫലങ്ങൾ രാജ്യവ്യാപകമായ ചർച്ചകൾ അഴിച്ചു വിട്ടിരിക്കുന്നു.. നാലഞ്ചു മാസത്തിനകം രാജ്യത്തിന്റെ ഭാവി നിശ്ചയിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പിന്റ പശ്ചാത്തലത്തിൽ ഇതിനെ ഒരു  സെമി ഫൈനൽ എന്ന രൂപത്തിൽ കാണാൻ തയ്യാറാകുന്നതിൽ തെറ്റ് പറയാൻ കഴിയില്ല. നിയമസഭയിലേക്കും പാര്ലിമെന്റിലേക്കുമുള്ള തെരഞ്ഞെടുപ്പുകളിൽ വോട്ടിങ് രീതികൾ വ്യത്യസ്തമാണെന്ന വാദത്തിൽ അലപം കഴമ്പുണ്ടെങ്കിലും ഇന്ത്യയുടെ   ഭാവി നിർണ്ണയിക്കുന്ന ഉത്തരേന്ത്യയിലെ ഹിന്ദി ഹൃദയപ്രദേശത്തെ ഫലങ്ങളെ  പലരും സൂചനകളായി ഗൗരവത്തോടെ കാണുന്നുണ്ട്. മുൻകാലങ്ങളിൽ ഇത്തരം പല സൂചനകളും തെറ്റായിരുന്നു എന്നും കാണാം. വാജ്പേയ് സർക്കാരിന്റെ ഭരണത്തെ തുടർന്ന് 2004 ലെ തെരഞ്ഞെടുപ്പിൽ നിന്നും തുടങ്ങാം. അന്ന് ഇന്ത്യ തിളങ്ങുന്നു എന്ന് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു.തോറ്റു മുമ്പുള്ള വർഷത്തിൻറെ  ( 2003) അവസാനം നടന്ന  തെരഞ്ഞെടുപ്പിൽ മൂന്ന് സംസ്ഥാനങ്ങളിലും ബിജെപി വലിയ വിജയം നേടി. പക്ഷെ 2004 ലെ പൊതു തെരഞ്ഞെടുപ്പിൽ അവർ തോറ്റുപോയി. യുപിഎ സർക്കാർ അധികാരത്തിലെത്തി.

 കോൺഗ്രസിന്റെ പങ്ക് :

 2024 ലെ പോരാട്ടത്തിലൂടെ   ഇന്ത്യയിൽ അടിസ്ഥാനപരമായ മാറ്റം വേണമെന്നാഗ്രഹിക്കുന്നവർക്കു തിരിച്ചടിയാണ് ഫലങ്ങൾ. തെരഞ്ഞെടുപ്പിൽ തെലങ്കാനയിൽ ഒഴിച്ച് മറ്റൊരിടത്തും ജയിക്കാൻ കഴിയാതിരുന്ന കോൺഗ്രസ് തന്നെയാണ് ഇക്കാര്യത്തിൽ ഒന്നാം പ്രതി. അവരക്കു ഭരണം ഉണ്ടായിരുന്ന രാജസ്ഥാനും ഛത്തീസ്ഗഡും നഷ്ടപ്പെട്ടു. മധ്യപ്രദേശിൽ രണ്ടു പതിറ്റാണ്ടായി ഭരിക്കുന്ന ബിജെപിയെ പുറത്താക്കമെന്ന ലക്ഷ്യം സാധ്യമായില്ല. ഇക്കഴിഞ്ഞ വര്ഷം നടന്ന 7 നിയമസഭാതെരഞ്ഞെടുപ്പുകൾ എടുത്താൽ കോൺഗ്രസിന് ബിജെപിയേക്കാൾ വോട്ട്.ലഭിച്ചിട്ടുണ്ട് എന്നും ഇപ്പോൾ തോറ്റ സംസ്ഥാനങ്ങളിൽ പോലും  അവരുടെ വോട്ടു ശതമാനം നിലനിർത്താൻ കഴിഞ്ഞു എന്നതും  ആശ്വാസകരമായെന്ന വാദം അംഗീകരിക്കാൻ വിഷമമാണ്. കാരണം തെരഞ്ഞെടുപ്പിൽ സീറ്റുകളാണ് പ്രധാനം. അത് നേടാനുള്ള അളവിൽ വോട്ടു കൂട്ടണം അല്ലങ്കിൽ ഫലമില്ല. വോട്ടുകൾ നിലനിർത്തി എന്നതിനെ   പറ്റി . ജയറാം രമേശിനെപ്പോലുള്ള കോൺഗ്രസ് നേതാക്കൾ പറഞ്ഞതിൽ അല്പം കാര്യമുണ്ട്അദ്ദേഹം ഇതിനെ കേവലം ആശ്വാസമായിട്ടു മാത്രമല്ല കാണുന്നത്. മറിച്ച് ഇപ്പോൾ ഉള്ള അടിസ്ഥാന വോട്ടുകൾ കുറച്ചു കൂടി പ്രവർത്തിച്ച് അടുത്ത നാലഞ്ചു മാസങ്ങൾക്കകം വിജയത്തിലേക്കെത്താൻ  സഹായകമാക്കണം എന്നാണ്.

 ആഭ്യന്തരവൈരുധ്യങ്ങൾ

രാജസ്ഥാനിലും ചത്തീസ്ഗഢിലും കോൺഗ്രസ്സിന്റെ  പ്രശ്ങ്ങളിൽ പ്രധാനമായത്  അവരുടെ ആഭ്യന്തര വൈരുധ്യങ്ങളാണ്, നേതൃ തർക്കങ്ങളിൽ ശരിയായ രീതിൽ ഇടപെടാനും പരിഹാരം കാണാനും അവരുടെ ദേശീയ നേതൃത്വത്തിന് കഴിഞ്ഞില്ല . ഇക്കാര്യത്തിൽ ബിജെപിയുടെ അവസ്ഥ മെച്ചപ്പെട്ടതായിരുന്നു. വസുന്ധര രാജയെ പോലുള്ളവർ ഉയർത്തിയ വിമത ശ്രമങ്ങളെ അവർ ഒരു പരിധി വരെ  പ്രതിരോധിച്ചു  . കേന്ദ്രമന്ത്രിമാരും  എം പിമാരുമടക്കം . ഉന്നത നേതാക്കളെ മത്സരിപ്പിച്ചു കൊണ്ട് മധ്യപ്രദേശിൽ 73 സീറ്റുകളിൽ  അതിൽ 18 സീറ്റുകൾ കൂടുതലായി പിടിച്ചെടുത്തു. അവർ മത്സരിക്കുന്ന പ്രദേശങ്ങളിലാകെ അവരുടെ പ്രഭാവം ഗുണം ചെയ്തു.

എല്ലാ കക്ഷികളിലും പ്രത്യേകിച്ചും കോൺഗ്രസിൽ വിഭാഗീയത എന്നും ഉണ്ടാകാറുണ്ട്. എന്നാൽ അവയിൽ ഇടപെട്ടു കൊണ്ട് ശരിയായ തീരുമാനത്തിലേക്കെത്താൻ വേണ്ട ശേഷി ഇന്നത്തെ ദേശീയ നേതൃത്വത്തിനില്ല. അവർ കേവലം കാഴ്ചക്കാർ മാത്രമാകുന്നു. രാജസ്ഥാനിലും ചത്തീസ്ഗഢിലും നിലവിലുള്ള മുഖ്യമന്ത്രിമാരെ മുന്നിൽ നിർത്തിയതും മധ്യപ്രദേശിൽ എല്ലാ ചുമതലയും കമൽ നാഥിനെ ഏല്പിച്ചതും ഉദാഹരണങ്ങൾ.  സംസ്ഥാനനേതാക്കളെ മറികടന്നു കൊണ്ട് തീരുമാനങ്ങൾ എടുക്കാൻ ദേശീയ നേതൃത്വത്തിന് കഴിയണമെങ്കിൽ തെരഞ്ഞെടുപ്പിലെ വിജയം ഉറപ്പാക്കാൻ അവർക്കു കഴിയണം. കർണാടകയിൽ സംസ്ഥാനനേതൃത്വത്തെ ഏല്പിച്ചപ്പോൾ അവർക്കു ജയിക്കാനായി എന്നതിനാൽ, അതെ രീതി മറ്റു സംസ്ഥാങ്ങളിലും തുടർന്നു. 

 കോൺഗ്രസിന് പുറത്തുള്ളവരുടെ വീക്ഷണത്തിൽ കോൺഗ്രസിന്റെ നിയന്ത്രണം ഇപ്പോഴും നെഹ്റു ഗാന്ധി കുടുംബത്തിന്റെ കയ്യിലാണ്.   അത് കുടുംബാധിപത്യമാണെന്നും വിമർശിക്കപ്പെടുന്നു. എന്നാൽ മറുവശത്തു സംസ്ഥാന നേതൃത്വങ്ങളെ അവർ നിയന്ത്രിക്കുന്നില്ല എന്ന വിമർശനവും ശക്തമാകുന്നു. . നെഹ്റു കുടുംബത്തിന് പാർട്ടിക്ക് മേൽ നിയന്ത്രണം  ഉണ്ട് എന്നത് ശരി. പക്ഷെ  ഒരു തെരഞ്ഞെടുപ്പിൽ പാർട്ടിയെ വിജയത്തിലെത്തിക്കാൻ വേണ്ട സംഘടനാബലമോ ആൾക്കൂട്ടത്തെ ആകർഷിക്കാനുള്ള ശേഷിയോ മുമ്പെന്ന  പോലെ ഇന്നവർക്കില്ല. രാഹുൽ ഗാന്ധി വന്നതിനു ശേഷം അതിനായി കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. എന്നാൽ അത് വിജയിപ്പിക്കാൻ വേണ്ട സംഘടനാസംവിധാനം അവർക്കില്ല

നരേന്ദ്ര  മോഡി എന്ന വിഗ്രഹം..അഥവാ മോഡി ഗാരണ്ടി

 മോഡി ഗാരണ്ടി എന്ന മുദ്രാവാക്യം കോൺഗ്രസിന്  എങ്ങനെ നേരിടാൻ കഴിയും ? മോഡി പ്രവർത്തിക്കുന്നു എന്നതാണ് ബിജെപിയുടെ പ്രചാരണത്തിന്റെ കേന്ദ്ര ബിന്ദു. അതിനെ നേരിടുക എന്നതാണ് പ്രശ്നം . .എതിർക്കുന്നവർക്ക് മോഡി ഒരു ഏകാധിപത്യ രൂപം ആണ് എന്നാൽ ജനങ്ങൾക്ക് മുന്നിൽ മോഡി പലതിനെയും പ്രതിനിധീകരിക്കുന്നു. അവയിലെ വൈരുദ്ധ്യങ്ങളെ ജനങ്ങൾ കാണുന്നില്ല. ഒരേ സമയം ബ്രഹ്മണികതയുടെ വക്താവായിട്ടും  പിന്നോക്ക ജാതിക്കാരനായും മോഡി അവതരിപ്പിക്കപ്പെടുന്നു. ഓരോരുത്തരിലേക്കും അവർക്കിഷ്ടപ്പെടുന്ന രൂപത്തിലുള്ള മോദിയെ എത്തിക്കാനുള്ള സംവിധാനം ബിജെപിക്കുണ്ട്. ഇവരുടെ ഹിന്ദുത്വ എന്നതിലെ ആന്തരിക വൈരുധ്യങ്ങൾ പുറത്തു കാണിക്കാതെ വ്യത്യസ്ത വിഭാഗങ്ങളെ കൂടെ നിർത്താൻ മോദിക്ക് കഴിയുന്നു. അതാണ് മോഡി എന്ന പ്രതിരൂപത്തിന്റെ വിജയമാകുന്നത്. മറ്റൊരു രീതിയിൽ പറഞ്ഞാൽ എല്ലാ കാലാവസ്ഥക്കും അനുയോജ്യനായി മോഡി മാറുന്നു, ഓരോരുത്തരേയും തങ്ങൾക്കിഷ്ടപ്പെട്ട  മോദിയെ ആണ് കാണുന്നത്. ഉദാഹരണത്തിന് ഒരു വശത്തു ഒരു കേവല ദരിദ്രനായി, ലളിതജീവിതം നയിക്കുന്നവനായി, നിസ്വനായി, കേദാർ നാഥിലേക്കു പോകുന്നവനായി ഒക്കെ കാണിക്കുന്നു. മറുവശത്തു ഇന്ത്യയിലെ സമ്പത്തിന്റെ നല്ലൊരു പങ്കു സ്വന്തം ചങ്ങാത്ത മുതലാളിമാർക്ക് സമാഹരിക്കാൻ കഴിയുന്നതിൽ ഒരു ഖേദവുമില്ലാത്ത വികസനവാദിയായും അവതരിക്കുന്നു. താൻ ദരിദ്രനായെന്നു പറഞ്ഞു കൊണ്ട് പത്തു ലക്ഷത്തിന്റെ കോട്ടും പതിനായരങ്ങൾ വില വരുന്ന ഷാളും ഇട്ടു കൊണ്ട് നമ്മുടെ മുന്നിൽ വരുന്നു. വൈരുദ്ധ്യം  സമർത്ഥമായി മറച്ചു വക്കപ്പെടുന്നു. മോഡി എന്നതൊരു വ്യക്തി മാത്രമല്ല പുതിയ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ചുരുക്കെഴുത്താണത്.ഇതിനുള്ള പ്രതിപക്ഷത്തിന്റെ മറുപടി ഫലപ്രദമാണോ? ഹിന്ദുത്വക്കു പകരം സാമ്പത്തിക പ്രശ്ങ്ങൾ ആണവർ ഉന്നയിക്കുന്നത്. പക്ഷെ അതിൽ അവർക്കെത്ര മാത്രം സ്ഥിരതയുണെന്നതാണ് പ്രശനം.

തന്ത്രങ്ങൾ പാളിയോ?

ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സ്ത്രീവോട്ടർമാരിൽ  കൂടുതൽ പേരും മോദിയെ ആണ് പിന്തുണച്ചത് എന്ന് സർവേകളിൽ കാണുന്നു. കോൺഗ്രസ് അതിന്റെ വാഗ്ദാനങ്ങളിൽ സ്ത്രീകൾക്ക് കാര്യമായ പലതും ഉൾപ്പെടുത്തിയിരുന്നു. വീട്ടമ്മമാർക്ക്ശമ്പളം അടക്കം. എന്നിട്ടും മോദിയുടെ ഗാരണ്ടിയിൽ അവർ വിശ്വസിച്ചു. അദ്ദേഹം ഉന്നതനായ നേതാവാണ്, പ്രവർത്തിക്കുന്നവനാണ് തുടങ്ങിയ പ്രതിഛായകൾ മൂലമാണിത്.ഇന്ന് ഒരു തരം  രക്ഷാകർതുസ്വഭാവമുള്ള രാഷ്ട്രീയമാണ് നിലനിൽക്കുന്നത്. ജനങ്ങൾക്ക് നൽകുന്ന സൗജന്യങ്ങൾ ഒരു ഭരണാധികാരിയുടെ ഔദാര്യമായി അവതരിപ്പിക്കപ്പെടുന്നു. ഉദാഹരണത്തിന് മോദിയുടെ ലാഡ്ലി ബഹൻ.. 2019 കോൺഗ്രസ് തന്നെ മുന്നോട്ടു വച്ച ന്യായ പദ്ധതി. ഇപ്പോൾ മറന്നു എങ്കിലും അത് ഏറെ യുക്തിഭദ്രമാണ്, താത്വികമാണ്, ജനങ്ങളുടെ അവകാശമാണ്.  എന്നാൽ മോദിയുടെ ഗാരണ്ടിയും മറ്റും രക്ഷാകർത്താവിന്റെ ഔദാര്യമാണ്.   ജനങ്ങൾ  അവകാശത്തേക്കാൾ ഔദാര്യത്തെ ഇഷ്ടപ്പെടുന്നു. ഒരു മതേതര ജനാധിപത്യ സർക്കാരിനേക്കാൾ രക്ഷാകർതൃ സർക്കാരാണ് വേണ്ടതെന്ന ബോധ്യം ജനങ്ങളിൽ സൃഷ്ടിക്കുന്നതിൽ ബിജെപി നിരന്തരം വിജയിക്കുന്നു.

 ചത്തീസ്ഗഢിലും മധ്യപ്രദേശിലും ഹിന്ദുത്വബിംബങ്ങൾ കോൺഗ്രസും ധാരാളമായി  ഉപയോഗിച്ചു  . പക്ഷെ ജനങ്ങൾക്കു സ്വീകാര്യമായത് മോദിയുടെ ഹിന്ദുത്വമാണ്. അവരുടെ ഒരു കുത്തക പോലെ ആയി. കാരണം മധ്യപ്രദേശിൽ കുറെ   വര്ഷങ്ങളായി ഭരിക്കുന്ന കക്ഷി ഉയർത്തുന്ന ബിംബങ്ങൾ തന്നെയാണ് പെട്ടന്നൊരു ദിവസം കമൽനാഥും ഉയർത്തിയത്. അതെങ്ങനെ ജനങ്ങളെ സ്വാധീനിക്കും?

ജാതി സെൻസസ് തിരിച്ചടി ആയോ?

ജാതി സെൻസസ് എന്ന മുദ്രാവാക്യം മധ്യപ്രദേശിൽ ഏൽക്കാതിരുന്നതിനു കാരണം പിന്നോക്ക ജാതി രാഷ്ട്രീയം ഒരിക്കലും മധ്യപ്രദേശിൽ വേര് പിടിച്ചിട്ടേയില്ല എന്നതാണ്. രാജസ്ഥാനിലും മധ്യപ്രദേശിലും നിന്നുള്ള സർവ്വേകൾ പറയുന്നത് പിന്നോക്ക വിഭാഗക്കാരുടെ വോട്ടുകളിൽ ബിജെപിക്ക് കോൺഗ്രസിനേക്കാൾ 25 ശതമാനത്തിന്റെ മേൽക്കൈ ഉണ്ടെന്നാണ്. മാത്രവുമല്ല സന്ദേശം ശരിയായ രീതിയിൽ വോട്ടർമാരിലേക്കു എത്തിക്കുന്നതിലും കോൺഗ്രസ് വിജയിച്ചില്ല. പക്ഷെ മുദ്രാവാക്യം കേവലം ഒരു തെരഞ്ഞെടുപ്പിലെ മാത്രം വിഷയമാക്കരുത്. ഇന്ത്യയിലെ ജാതി വിവേചനം നിലനിൽക്കുന്നു എന്നതിനാൽ വഴിയിൽ കൂടി മുന്നോട്ടു പോകുകയാണ് വേണ്ടത്. യുപി, ബീഹാർ തുടങ്ങിയ പല സംസ്ഥാനങ്ങളുലും ഇതിനു നിർണ്ണായക സ്വാധീനം ഉണ്ടാകും.

 കോൺഗ്രസിനും പല  സഖ്യകക്ഷികൾക്കും ജാതി സെൻസസും സമൂഹത്തിലെ  സാമ്പത്തിക അസമത്വങ്ങളും തമ്മിൽ വേണ്ട രീതിയിൽ ബന്ധപ്പെടുത്താൻ  കഴിഞ്ഞിട്ടില്ല. കേവലം ഒരു അമൂർത്ത സങ്കല്പമായി അത് തുടരുന്നു കണക്കുകൾ വച്ച് കൊണ്ട് തന്നെ കോൺഗ്രസിന് പിന്നോക്ക വോട്ടുകളിൽ കാര്യമായ കുറവുണ്ടായി എന്നും പറയാൻ കഴിയില്ല. വര്ധനവുണ്ടായില്ലെന്നു മാത്രമേ കരുതാൻ കഴിയു. വിഭാഗത്തിലെ സാമ്പത്തികമായി താഴെയുള്ളവരെ  കേന്ദ്രീകരിച്ചു കൊണ്ട് മുന്നോട്ടു പോകണം.. സെൻസസ് കഴിയുമ്പോൾ അതിൽ ഏറെ പിന്നോക്കം  നിൽക്കുന്നവർക്ക് അധികാരത്തിൽ കൂടുതൽ പങ്കാളിത്തം നൽകാൻ കഴിയുന്ന വിധത്തിൽ സംവരണത്തിൽ മാറ്റം വരുത്തും എന്നവർ ജനങ്ങളെ ബോധ്യപ്പെടുത്തണം. പിന്നോക്ക വിഭാഗത്തിലെ നേതാക്കളെ കാര്യമായി മുന്നിൽ നിർത്താൻ അവർക്കു കഴിയുന്നില്ല ചുരുക്കത്തിൽ അജണ്ട കൂടുതൽ കാര്യക്ഷമമായി മുന്നോട്ടു കൊണ്ടുപോകാൻ കോൺഗ്രസ് തയ്യാറാകണം. കോൺഗ്രസ് പലപ്പോഴും ശരിയായി തുടങ്ങും. പക്ഷെ അത് മുന്നോട്ടു കൊണ്ട് പോകാറില്ല. 2019 ലെ പരാജയത്തെ തുടർന്ന് ന്യായ് പദ്ധതി മറന്നു. ഏറെ പ്രതീക്ഷ നൽകിയ ഭാരത് ജോഡോക്കു തുടര്നടപടികൾ ഒന്നും ഉണ്ടായില്ല.എടുക്കുന്ന നിലപാടുകളിൽ സ്ഥിരത ഉണ്ടാകണം.

 സമാനമാണ് ഗോത്രവർഗ്ഗപ്രദേശങ്ങളിൽ ഉണ്ടായ തിരിച്ചടിയും വിജയസന്ദര്ഭത്തിലെ പ്രസംഗത്തിൽപ്രധാനമന്ത്രി തന്നെ  ഉയർത്തിക്കാട്ടിയാണ് ഇത്.    ഗോത്രവർഗ സീറ്റുകളിൽ  ഛത്തീസ്ഗഡിൽ    29 18, എം പിയിൽ  47 27 ,രാജസ്ഥാനിൽ 25 11 എന്നിങ്ങനെയാണ് ബിജെപി നേടിയത്.  . മൂന്ന് സംസ്ഥാനങ്ങളിലെ ഗോത്ര വർഗ സീറ്റുകളിൽ ബിജെപിയുടെ പങ്കു ഇരട്ടിയായി എന്ന് കണക്കുകൾ പറയുന്നു..ഇതിൽ നല്ലൊരു പങ്കും മുൻകാലത്തു കോൺഗ്രസിനൊപ്പമായിരുന്നു. എന്ത് കൊണ്ട് ഇതുണ്ടായി എന്ന് പരിശോധിക്കണം ? ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളും ദീർഘകാല സമീപനങ്ങളും കാരണമാകാം. ഛത്തീസ്ഗഡിൽ  മുന്മുഖ്യമന്ത്രിയുടെ മകൻ രൂപീകരിച്ച ഒരു ഗോത്രവർഗ കക്ഷി ചോർത്തിയ വോട്ടുകൾ നിർണ്ണായകമായി.

 രാഹുൽ എന്ന നേതാവ്

 കോൺഗ്രസ് പ്രചാരണത്തിന് . തെലങ്കാനയിൽ നേതൃത്വം രാഹുലിനായിരുന്നു. പക്ഷെ ഹിന്ദി  മേഖലയിൽ പ്രാദേശിക നേതാക്കൾക്കും. രാഹുൽ പ്രഭാവം ദക്ഷിണേന്ത്യയിൽ ഒതുങ്ങിയോ എന്ന് പലരും ന്യായമായും ചോദിക്കുന്നു. തെരഞ്ഞെടുപ്പുകളിൽ വോട്ടുകൾ ആകർഷിക്കാൻ കഴിയുന്ന നേതാക്കൾ എന്ന രീതി ജനാധിപത്യത്തിന് ഗുണകരമാണെന്ന് പറയാനാവില്ല, പക്ഷെ അതൊരു യാഥാർഥ്യമാണ്. എങ്കിലും 2004 ലെ  തെരഞ്ഞെടുപ്പ് ബോധ്യം കുറെയൊക്കെ പൊളിച്ചിരുന്നു.അന്ന്  നിലവിലുള്ള പ്രധാനമന്ത്രിയും ദേശീയനേതാവുമായിരുന്ന വാജ്പേയിക്കെതിരെ  പ്രതിപക്ഷം ( പിന്നീട് യുപിഎ) ജയിച്ചപ്പോൾ ഒരു വൻകിട നേതാവും ഇല്ലായിരുന്നു

എങ്കിലും ഹിന്ദി മേഖലയിൽ രാഹുലിന് സ്വാധീനം കുറഞ്ഞിരിക്കുന്നതെന്തു കൊണ്ട് എന്ന ചോദ്യം പ്രസക്തമാണ്. രാഹുലിന് ഹിന്ദിയേക്കാൾ കൂടിയ  ഇംഗ്ലീഷ് പ്രാവീണ്യം, അദ്ദേഹത്തിന്റെ  വേഷവും ശൈലികളും മറ്റും ഹിന്ദി മേഖലയെ സ്വാധീനിക്കുന്നതിലെ പരിമിതിയാണോ? അതല്ല പ്രധാനം. രാജീവ് ഗാന്ധിക്ക് ശേഷം  പല പതിറ്റാണ്ടുകളായി കോൺഗ്രസിന് മേഖലകളിൽ കാര്യമായ പ്രവർത്തനം ഇല്ലായിരുന്നു. സ്വന്തം സംസ്ഥാനത്തിന് പുറത്തു സ്വാധീനമുള്ള ഒരു നേതാവും കോൺഗ്രസിൽ വളർന്നു വന്നില്ല. ഭാരത് ജോഡോ യാത്ര സൃഷ്ടിച്ച തരംഗം നിലനിർത്താനും വികസിപ്പിക്കാനും രാഹുൽ ഉത്തരേന്ത്യയിൽ തുടർപ്രവർത്തനങ്ങൾ നടത്താതിരുന്നതും വീഴ്ചയായി.

തെലങ്കാനയിലും  മുമ്പ് കർണാടകത്തിലും സുനിൽ കനു ഗോലു  എന്ന തെരഞ്ഞെടുപ്പ് വിദഗ്ധന്റെ സേവനം കോൺഗ്രസ് ഉപയോഗിച്ചതു കൊണ്ട്  അവക്കർക്കു ജയിക്കാനായി. മധ്യപ്രദേശത്തിൽ കമൽ നാഥ് അത് നിരസിച്ചു. രാജസ്ഥാനിൽ ഗെഹ്ലോട്ട് അതിനു മടിച്ചു  അവർ പഴയ രീതിയിലുള്ള പ്രചാരണം തുടർന്നു .ഒരുപക്ഷെ  അതില്ലാതെ തന്നെ ജയിക്കാൻ കഴിയുമെന്നവർ വിശ്വസിച്ചു.   എത്ര നിഷേധിച്ചാലും ഇന്ന് ആധുനിക സാങ്കേതികവിദ്യക്കുള്ള പ്രാധാന്യം മറക്കാൻ കഴിയില്ല. വിടവ് മറികടക്കാനും  കോൺഗ്രസിന് കഴിയണം.

ഇന്ത്യ മുന്നണി

അഞ്ചു നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഇന്ത്യ മുന്നണി എന്നതുണ്ടായിരുന്നില്ല. അതിനുള്ള പ്രധാന കാരണക്കാർ കോൺഗ്രസ് തന്നെയാണ്. ഒരു സഖ്യമെന്നതിനെ അവർ അംഗീകരിച്ചില്ല.ഇതിന്റെ ഫലമായി മൂന്നു സംസ്ഥാനങ്ങളിലും നിരവധി സീറ്റുകളിൽ ബിജെപി ജയിച്ചു. ( കണക്കുകൾ  ആവർത്തിക്കുന്നില്ല) പക്ഷെ ഇതിൽ കോൺഗ്രസിനെ മാത്രം കുറ്റം പറഞ്ഞാൽ മതിയോ? ഇന്ത്യ സഖ്യത്തിൽ മറ്റു പല കക്ഷികളുടെയും കടും പിടുത്തങ്ങളും ഒഴിവാക്കേണ്ടതല്ലേ? ഏറ്റവും വലിയ കക്ഷി എന്ന നിലയിൽ ഒന്നാം പ്രതി കോൺഗ്രസ് ആണെങ്കിൽ മറ്റു പ്രതികളെയിം കാണണം. ഉദാഹരണത്തിന് ആം ആദ്മി പാർട്ടി പറയുന്നത് പഞ്ചാബിലും ദില്ലിയിലും കോൺഗ്രസ് ഒരു സീറ്റിലും മത്സരിക്കരുതെന്നാണ്. പഞ്ചാബിൽ രണ്ടാം കക്ഷി കോൺഗ്രസാണ്. രാജസ്ഥാനിലെ ഒരു സീറ്റിൽ ജയിക്കാൻ സിപിഎമ്മിനുള്ള സാധ്യത ഇല്ലാതാക്കിയത് കോൺഗ്രസ് ആണെന്നവർ കുറ്റപ്പെടുത്തുന്നു. കണക്കുകൾ വച്ചുകൊണ്ട് അത് ശരിയുമാണ്. എന്നാൽ അവിടെ 18 സീറ്റുകളിൽ അവർ മത്സരിച്ചപ്പോൾ കോൺഗ്രസിനും നഷ്ടങ്ങൾ വന്നു. ഇതേ അവസ്ഥ മധ്യപ്രദേശിൽ സമാജ്വാദി പാർട്ടിക്കും ബഹുജൻ സമാജ് പാർട്ടിക്കും ഉണ്ടായി. ഇതെല്ലാം  സഖ്യത്തിൽ അപസ്വരങ്ങൾ ഉയർത്തി. അപസ്വരങ്ങൾ സഖ്യത്തിന്റെ നിലനിൽപ് തന്നെ ഇല്ലാതാക്കുമോ എന്ന സംശയം ഉയർന്നിരിക്കുന്നു.

 ഇപ്പോൾ മമത ബാനർജിയെ പോലുള്ളവർ ഉയർത്തുന്ന വിമർശനങ്ങൾ കോൺഗ്രസിന്റെ നേതൃത്വത്തിനുള്ള വെല്ലുവിളിയാണ്, സീറ്റു ധാരണക്കുള്ള സമ്മർദമാണ്‌. കോൺഗ്രസിന്റെ വിലപേശൽ ശേഷി കുറയുകയും സഖ്യത്തിനാവർ തയ്യാറാകുകയും ചെയ്താൽ നേരിട്ടുള്ള മത്സരങ്ങൾ ഉണ്ടാകുമെന്നും അത് ഇന്ത്യ സഖ്യത്തിന് ഗുണകരമാകും എന്ന ഒരു വാദം ഉണ്ട്. പക്ഷെ ഒന്നിലേറെ സംസ്ഥാനങ്ങളിൽ വേരുള്ള ഏക കക്ഷിയായ കോൺഗ്രസ് തളരുന്നത് എങ്ങനെ ബിജെപി വിരുധ്ധ പോരാട്ടം ശക്തിപ്പെടുത്തും എന്ന മറു ചോദ്യവും ഉണ്ട്. ഓരോ പ്രാദേശിക കക്ഷിയും സ്വന്തം നിലക്ക് സംസ്ഥാനങ്ങളിൽ സീറ്റുകൾ പിടിക്കാൻ കോൺഗ്രസിന്റെ സഹായം ആവശ്യമില്ലെന്നും കോൺഗ്രസിന് അവിടെ ജയിക്കാൻ ഇവരുടെ സഹായം ആവശ്യമാണെന്നും അവർ വാദിക്കും. അത് സഖ്യത്തിന് ഗുണകരമാണോ? 2019 ഉണ്ടായിരുന്ന സീറ്റുകൾ മാത്രം പ്രാദേശിക കക്ഷികൾ പിടിച്ചതു കൊണ്ട് ബിജെപിക്കു ഒരു ഭീഷണിയും ഇല്ല.

ഇനി തർക്കങ്ങൾക്കൊന്നും പ്രസക്തിയില്ല. അന്തിമ പോരാട്ടത്തിന്റെ ദിനങ്ങൾ ഇങ്ങെത്തിക്കഴിഞ്ഞു. കോൺഗ്രസിനും ഇന്ത്യ സഖ്യത്തിനിലെ കക്ഷികൾക്കും മുന്നിലുള്ള പ്രധാന ചോദ്യം 2024 അവരുടെ അടിസ്ഥാന ലക്ഷ്യം എന്താണ് എന്നതാണ്. ഓരോരുത്തരും തങ്ങൾക്കു പിടിക്കാവുന്ന പരമാവധി സീറ്റുകൾ പിടിക്കുക എന്നതാണോ? മോദിയെ അധികാരത്തിൽ നിന്നും പുറത്താക്കുക എന്നതാണോ? ആദ്യത്തേതാണെങ്കിൽ മോദിക്ക് വിജയം തളികയിൽ വച്ച് നല്കലാകും ഫലം. സ്വന്തം ശക്തി ഉറപ്പിച്ചു നിർത്തുന്നതാണ് പ്രധാനലക്ഷ്യമെന്നാണ് കഴിഞ്ഞ പത്ത് വർഷമായി കക്ഷികളെല്ലാം കരുതുന്നത്. മോദിയെ തോൽപ്പിക്കുക എന്നതു പിന്നീടുള്ള  ലക്ഷ്യമാകുന്നു. കാരണം ഇത് രണ്ടും രണ്ടാണെന്നവർ കരുതുന്നു. തങ്ങൾക്കു ശക്തി ഉണ്ടെങ്കിൽ അഞ്ചോ പത്തോ കൊല്ലം കൂടി മോഡി തുടരുന്നതിൽ കുഴപ്പമില്ലെന്നവരിൽ പലരും കരുതുന്നു.  പക്ഷെ അതിനകം ഇവരിൽ പലരും തകർന്നേക്കാം. അതുകൊണ്ട് തന്നെ ദീർഘകാലക്ഷ്യമാണ് അവർക്കുള്ളതെങ്കിൽ മോദിയെ തോൽപ്പിക്കൽ  എന്നത് ഒന്നാമത്തെ ലക്ഷ്യമാകണം. പക്ഷെ അതിനായി ഒത്തു തീർപ്പിൽ വന്നാൽ ഇന്നവർക്കുള്ള പങ്കു കുറയും. ഇതൊരു കീറാമുട്ടിയാണ്.

 ഇന്ന് ഇന്ത്യയിലെ രാഷ്ട്രീയ ഭൂപടം രസകരമാണ്. ദക്ഷിണേന്ത്യ  തുടങ്ങി കിഴക്കേ ഇന്ത്യയും വടക്കേ അറ്റത്തെ ഹിമാചലും  പഞ്ചാബുമടക്കമുള്ള പ്രദേശങ്ങൾ ബിജെപിക്കെതിരായ കക്ഷികളുടെ നിയന്ത്രണത്തിലാണ്.( ഇതിൽ ആസമിൽ മാത്രമാണ് ബിജെപിക്ക് ഭരണമുള്ളത്. ) ആന്ധ്രയിൽ ജഗൻ  ഒന്നും ഉറപ്പിച്ചു പറയുന്നില്ല. പക്ഷെ ചന്ദ്രബാബു നായിഡുവിനെ  മോഡി കൂടെക്കൂട്ടിയാൽ അവിടെയും ജഗൻ എതിർപക്ഷത്താകും മിസോറാമിലെ പുതിയ ഭരണകക്ഷിയും ആരുമായും സഖ്യത്തിനില്ല എന്ന് പറഞ്ഞിട്ടുണ്ട്.

ഹിന്ദി ഹൃദയഭൂമിയും ഗുജറാത്തുമാകുന്നു ബിജെപിയുടെ  ശക്തിക്ന്ദ്രങ്ങൾ. അവിടെ എത്ര സ്വാധീനമുണ്ടാക്കാൻ കോൺഗ്രസിനും ഇന്ത്യ സഖ്യത്തിനും കഴിയും എന്നതാണ് പ്രധാന ചോദ്യം. അത്തരത്തിലുള്ള മൂന്ന് സംസ്ഥാനങ്ങളിലാണല്ലോ ഇപ്പോൾ തെരഞ്ഞെടുപ്പ് നടന്നത്?   തെരഞ്ഞെടുപ്പുകളിൽ ഹിന്ദി മേഖലകളിൽ  കോൺഗ്രസ്  കൂടുതൽ ഉദാരമായ സമീപനം സ്വീകരിക്കാതിരുന്നത് വലിയ തെറ്റായിപ്പോയി എന്ന് പറയുന്നത് അത് കൊണ്ടാണ്.  തന്നെയുമല്ല ഇപ്പോൾ അവർ അധികാരത്തിലില്ലാത്ത ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാനും അവർക്കു ശേഷിയുണ്ട്. കർണാടകത്തിൽ അവർ ഭരിച്ചിരുന്നതാണല്ലോ. 

സ്റ്റാലിൻ മാതൃക ?

പ്രധാന ചോദ്യം 2024 എന്ത് സംഭവിക്കും എന്നതാണല്ലോ. ഹിന്ദി  മേഖലയിൽ 2019 ലഭിച്ചതിനേക്കാൾ കുറവ് സീറ്റുകൾ ബിജെപിക്ക് കിട്ടാൻ സാധ്യതയുള്ളു എന്നതാണ് അവസ്ഥ. ഇന്ത്യ സഖ്യം കൂടുതൽ  ഐക്യത്തോടെ പ്രവർത്തിച്ചു കൊണ്ട് ദക്ഷിണ പൂർവ്വ ഇന്ത്യയിലും ഹിന്ദി മേഖലയിലും ബിജെപിയുടെ സീറ്റുകൾ കുറക്കാൻ വേണ്ടി പ്രയത്നിച്ചാൽ ബിജെപിക്ക് കേവല ഭൂരിപക്ഷം ലഭിക്കാതിരിക്കാനുള്ള സാധ്യത ഇപ്പോഴും ഉണ്ട്. പക്ഷെ അങ്ങനെ ഒരവസ്ഥ ഉണ്ടാക്കാൻ കഴിയുന്ന ഒരു മാതൃക തമിഴ്നാട്ടിലെ സ്റ്റാലിന്റേതു മാത്രമാണ് എന്ന് പറയേണ്ടി വരും. തനിക്കു ഉറപ്പുള്ള സീറ്റുകൾ പോലും സഖ്യകഷികൾക്കു വിട്ടു നൽകിക്കൊണ്ട് ബിജെപിക്കുള്ള എല്ലാ സാധ്യതകളും അടച്ചിരിക്കുന്നതാണ് മാതൃക. മുഴുവൻ ഇന്ത്യക്കും  തമിഴ്നാട് മാതൃക സ്വീകരിക്കാൻ കഴിഞ്ഞാൽ അതൊരു ചരിത്രമാകും.

 

-----------------------------------------

 

 

Comments

Popular posts from this blog

കുടിവെള്ളം വില്പനയ്ക്ക് സ്വകാര്യ കമ്പനി : ഉമ്മന്‍ചാണ്ടിയുടെ നവവത്സര സമ്മാനം.